Wednesday, February 23, 2011

ജമാഅത്ത്‌ രൂപീകരിക്കാന്‍ പോകുന്ന രാഷ്‌ട്രീയ സംഘടനയില്‍ അംഗമാകാന്‍ സലഫികളെ ക്ഷണിച്ചുകൊണ്ട്‌ ആ സംഘടനയെ പ്രതിനിധീകരിച്ച്‌ ചിലര്‍ കൊടിയത്തൂരില്‍ പ്രസംഗിച്ചതായി മാധ്യമം (ജനു. 26) പത്രത്തില്‍ വാര്‍ത്ത വായിച്ചു. മുജാഹിദുകള്‍ക്ക്‌ ഏതു രാഷ്‌ട്രീയ സംഘടനയിലും അംഗമാകാന്‍ അനുവാദമുണ്ടല്ലോ എന്നാണ്‌ ആ പ്രഭാഷകന്‍ ചോദിച്ചത്‌. ജമാഅത്ത്‌, എന്‍ ഡി എഫ്‌ തുടങ്ങിയവര്‍ രൂപീകരിക്കുന്ന സംഘടനകളില്‍ മുജാഹിദുകള്‍ക്ക്‌ അംഗങ്ങളാകാന്‍ സാധിക്കുമോ? ഇ കെ ശൗക്കത്തലി ഓമശ്ശേരി ‘മുഖാമുഖ’ത്തില്‍ പലപ്പോഴും വിശദീകരിച്ചിട്ടുള്ളതുപോലെ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ദോഷകരമായിത്തീരാത്ത രാഷ്‌ട്രീയ നിലപാട്‌ മാത്രമേ മുജാഹിദുകള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ മുസ്‌ലിംകളെല്ലാം സ്വീകരിക്കാന്‍ പാടുള്ളൂ. ഏത്‌ മുന്നണിയെ, കക്ഷിയെ, സ്ഥാനാര്‍ഥിയെ പിന്തുണയ്‌ക്കുമ്പോഴും ആ പിന്തുണകൊണ്ട്‌ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എത്രത്തോളം നന്മ കൈവരും അല്ലെങ്കില്‍ എത്രത്തോളം തിന്മ ഒഴിവാകും എന്നാണ്‌ ഉദ്ദേശശുദ്ധിയുള്ള മുസ്‌ലിംകള്‍ ചിന്തിക്കേണ്ടത്‌. ഏത്‌ രാഷ്‌ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്‌ എന്നൊരു നിലപാട്‌ ഇസ്‌ലാഹീപ്രസ്ഥാനം ഒരിക്കലും സ്വീകരിച്ചിട്ടില്ല. ഇസ്‌ലാമിനെയോ മുസ്‌ലിംകളെയോ എതിര്‍ക്കുന്നതോ, ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ദോഷം വരുത്താനിടയുള്ളതോ ആയ ഒരു രാഷ്‌ട്രീയ കക്ഷിയിലും മുജാഹിദുകള്‍ അംഗത്വമെടുക്കാന്‍ പാടില്ല. അല്ലാഹു ഹറാമാക്കാത്ത സാമ്പത്തിക ഇടപാടുകള്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്നതുപോലെ, അവന്‍ വിലക്കാത്ത ഭക്ഷണമേ കഴിക്കാന്‍ പാടുള്ളൂ എന്നതുപോലെ അല്ലാഹുവിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക്‌ വിരുദ്ധമല്ലാത്ത രാഷ്‌ട്രീയ നിലപാട്‌ മാത്രമേ മുസ്‌ലിംകള്‍ക്ക്‌ സ്വീകരിക്കാന്‍ പാടുള്ളൂ. ജമാഅത്തെ ഇസ്‌ലാമിയും എന്‍ ഡി എഫും രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക്‌ കൂടുതല്‍ നന്മയാണോ തിന്മയാണോ ഉണ്ടാവുക എന്ന്‌ അവരുടെ പ്രവര്‍ത്തനത്തിലൂടെയാണ്‌ തെളിയേണ്ടത്‌. Category: എന്‍ ഡി എഫ്, ജമാഅത്തെ ഇസ്‌ലാമി Reactions:


No comments:

Post a Comment