Sunday, October 28, 2012

എല്ലാ മനുഷ്യരെയും സ്നേഹിച്ചും ബഹുമാനിച്ചും വിശ്യമാനവികത ഉയര്‍ത്തിപ്പിടിക്കുക. ഡോ. ഹുസൈന്‍ മടവൂര്‍
==============================
==================
മസ്കറ്റ്: ജാതിമത ഭേദമന്യേ എല്ലാ മനുഷ്യരെയും വിഷയ മാനവികത ഉയര്‍ത്തിപ്പിടിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ദേശീയ ജന.സെക്രട്ടറിയും സംസ്ഥാന വഖഫ് ബോര്‍ഡ് അംഗവുമായ ഡോ. ഹുസൈന്‍ മടവൂര്‍ ആഹ്വാനം ചെയ്തു. ഒമാന്‍ തലസ്ഥാനമായ മസ്കറ്റില്‍ സംഘടിപ്പിച്ച ഈദ് ഗാഹിനു നേതൃത്വം നല്‍കി ഖുതുബ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദേശ രാഷ്ട്രങ്ങളില്‍ തൊഴിലെടുത്ത് കഴിയുന്ന പ്രവാസി സമൂഹമാണ് അവിടങ്ങളിലെ യഥാര്‍ത്ഥ അമ്ബാസടര്‍മാരെന്നും അതിനാല്‍ വിദേശ രാഷ്ട്രങ്ങളില്‍ ഇന്ത്യാ രാജ്യത്തിന്റെ യഷസ്സുയര്ത്താന്‍ പ്രവാസികള്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. റൂവി ഫാമിലി ഷോപ്പിംഗ്‌ സെന്റര്‍ കോമ്പൌണ്ടില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ സ്ത്രീകളും കുട്ടികളും അടക്കം വന്‍ ജനാവലി പങ്കുകൊണ്ടു

Thursday, October 25, 2012

ഹിജ്‌റ വര്‍ഷം പത്തില്‍ നബി തിരുമേനി ഹജ്ജ് നിര്‍വഹിച്ചു. കൂടെ ലക്ഷത്തിലേറെ അനുയായികളുമുണ്ടായിരുന്നു. പ്രവാചക ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ഹജ്ജായിരുന്നു അത്. അറഫാ മലയിലെ 'ഉര്‍നാ' താഴ്‌വരയില്‍ വെച്ച് നബി തിരുമേനി, വിശ്വാസികളുടെ മഹാ സാഗരത്തെ അഭിമുഖീകരിച്ച് സംസാരിച്ചു. 'ഖസ്‌വാ' എന്ന തന്റെ ഒട്ടകപ്പുറത്തിരുന്നു നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രഭാഷണം ജനം കേള്‍ക്കാനായി റാബിഅഃതു ബിന്‍ ഉമയ്യ അത്യുച്ചത്തില്‍ ആവര്‍ത്തിക്കുകയായിരുന്നു. 'വിടവാങ്ങല്‍ പ്രസംഗം' എന്ന പേരിലറിയപ്പെടുന്ന ഈ അറഫാ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു:

'ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക. ഇനി ഒരിക്കല്‍ കൂടി ഇവിടെ വെച്ച് നിങ്ങളുമായി സന്ധിക്കാന്‍ സാധിക്കുമോയെന്ന് എനിക്കറിയില്ല.' ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അന്ത്യനാള്‍ വരെ പവിത്രമാണ്. ഈ മാസവും ഈ ദിവസവും പവിത്രമായ പോലെ. തീര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ നാഥനെ കണ്ടുമുട്ടും. അപ്പോള്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് നിങ്ങളോടു ചോദിക്കും. ഈ സന്ദേശം നിങ്ങള്‍ക്കെത്തിച്ചു തരികയെന്ന ചുമതല ഞാന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. അല്ലാഹുവേ, നീയിതിനു സാക്ഷി! 'വല്ലവരുടെയും വശം വല്ല അമാനത്തുമുണ്ടെങ്കില്‍ അത് അതിന്റെ അവകാശികളെ തിരിച്ചേല്‍പിച്ചുകൊള്ളട്ടെ. എല്ലാ പലിശ ഇടപാടുകളും ഇന്നു മുതല്‍ നാം ദുര്‍ബലമാക്കിയിരിക്കുന്നു. എന്നാല്‍ മൂലധനത്തില്‍ നിങ്ങള്‍ക്കവകാശമുണ്ട്. അതിനാല്‍ നിങ്ങള്‍ക്കൊട്ടും നഷ്ടം പറ്റുകയില്ല. പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ചു കഴിഞ്ഞു. ആദ്യമായി എന്റെ പിതൃവ്യന്‍ അബ്ബാസിന് കിട്ടാനുള്ള പലിശയിതാ ഞാന്‍ റദ്ദുചെയ്യുന്നു. അനിസ്‌ലാമിക കാലത്തെ എല്ലാ കുടിപ്പകയും ഇന്നത്തോടെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. അനിസ്‌ലാമിക കാലത്തെ എല്ലാവിധ കുലമഹിമകളും പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു. ജനങ്ങളേ, നിങ്ങള്‍ക്ക് സ്ത്രീകളോട് ചില ബാധ്യതകളുണ്ട്. അവര്‍ക്ക് നിങ്ങളോടും. നിങ്ങള്‍ക്കിഷ്ടമില്ലാത്തവരെ നിങ്ങളുടെ വിരിപ്പ് സ്പര്‍ശിക്കാന്‍ അവരനുവദിക്കരുത്. വ്യക്തമായ നീച വൃത്തികള്‍ ചെയ്യുകയുമരുത്. സ്ത്രീകളോട് നിങ്ങള്‍ ദയാപുരസ്സരം പെരുമാറുക. അവര്‍ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാണ്. അല്ലാഹുവിന്റെ അമാനത്തായാണ് നിങ്ങളവരെ വിവാഹം ചെയ്തത്. ജനങ്ങളേ, വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. തന്റെ സഹോദരന്‍ മനസ്സംതൃപ്തിയോടെ തരുന്നതല്ലാതെ ആര്‍ക്കും ഒന്നും അനുവദനീയമല്ല. അതിനാല്‍ നിങ്ങളന്യോന്യം ഹിംസകളിലേ്‌പ്പെടാതിരിക്കുക. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ സത്യനിഷേധികളാകും. ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക; വളരെ വ്യക്തമായ കാര്യം ഇവിടെ വിട്ടേച്ചാണ് ഞാന്‍ പോകുന്നത്. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമാണത്. ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണ്. നിങ്ങളെല്ലാം ആദമില്‍ നിന്നുള്ളവരാണ്. ആദമോ മണ്ണില്‍നിന്നും. അതിനാല്‍ അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല. ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ. അല്ലാഹുവേ, ഞാന്‍ ഈ സന്ദേശം എത്തിച്ചുകൊടുത്തില്ലേ? അല്ലാഹുവേ, നീയിതിനു സാക്ഷി. അറിയുക: ഈ സന്ദേശത്തിന് സാക്ഷിയായവര്‍ അത് ലഭിക്കാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ.'
ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്‍ കുവൈറ്റ്‌ ഫൈഹ യുനിറ്റ്‌ 

Thursday, October 18, 2012

മുജാഹിദുകള്‍ : കേരളത്തിലെ മുസ്‌ലിംകള്‍ക്ക്‌ നവോത്ഥാനത്തിന്റെ വെളിച്ചം പകര്‍ന്നവ

കേരളത്തിലെ മുസ്‌ലിംകള്‍ക്ക്‌ നവോത്ഥാനത്തിന്റെ വെളിച്ചം പകര്‍ന്നവരാണ്‌ മുജാഹിദുകള്‍. മാലമൗലൂദുകള്‍ക്കും ഖാലഖീല കള്‍ക്കും പിന്നാലെപ്പോയ സമുദായത്തിന്‌, ഖുര്‍ആനും സുന്നത്തുമാണ്‌ പ്രമാണമെന്നും അവയില്‍ നിന്നേ പ്രകാശത്തിലേക്കെത്താന്‍ മാര്‍ഗം ലഭിക്കുകയുള്ളൂവെന്നും പഠിപ്പിച്ചത്‌ മുജാഹിദുകളായിരുന്നു.

പള്ളി മിമ്പറുകളില്‍ കയറുമ്പോള്‍ ഖത്തീബിന്റെ കയ്യിലുള്ള മരവാളിന്‌ യാതൊരു പ്രസക്തിയുമില്ലെന്ന്‌ തിരിച്ചറിഞ്ഞ മുജാഹിദുകള്‍ക്ക്‌ അത്‌ വലിച്ചെറിഞ്ഞ പാരമ്പര്യമാണുള്ളത്‌. അറബിയില്‍ നടത്തുന്ന ഖുതുബ സാധാരണക്കാരന്‌ തിരിയാത്തതിനാല്‍ അത്‌ മലയാളത്തിലാക്കിയവരാണ്‌ നാം. ജിന്നും, പിശാചും, കുട്ടിച്ചാത്തനും, ഒടിയനും പോലുള്ളവയെ വെളിച്ചത്തിന്റെ സഹായത്തോടെ ആട്ടിയോടിച്ച പാരമ്പര്യം അവകാശപ്പെടുന്ന പ്രസ്ഥാനമാണിത്‌. എന്നാല്‍ ഒരു നൂറ്റാണ്ട്‌ ആയപ്പോഴേക്കും പലരും തിരിച്ചുനടത്തം ആരംഭിച്ചുകഴിഞ്ഞു.

ജിന്ന്‌ മനുഷ്യശരീരത്തില്‍ കയറിക്കൂടും, മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും രൂപത്തില്‍ പ്രത്യക്ഷപ്പെടും, മനുഷ്യസ്‌ത്രീകളുമായി ലൈംഗിക ബന്ധം പുലര്‍ത്തും, അവര്‍ക്ക്‌ മനുഷ്യരില്‍ കുട്ടികളുണ്ടാകും, ജിന്ന്‌ മനുഷ്യന്‌ രോഗമുണ്ടാക്കും, വാഹനാപകടങ്ങളില്‍ നിന്ന്‌ മനുഷ്യരെ രക്ഷപ്പെടുത്തും, മനുഷ്യരെ നന്മയിലേക്ക്‌ വഴിനടത്തും, നാം കല്ലെറിയുമ്പോഴും വടിവീശുമ്പോഴും ചുടുവെള്ളം പുറത്തേക്കൊഴിക്കുമ്പോഴും ജിന്നുകളുടെ ശരീരത്തില്‍ തട്ടി അവക്ക്‌ പരുക്കേല്‍ക്കുകയോ മരണപ്പെടുകയോ ചെയ്യും, ജിന്നുകള്‍ ഇതിന്‌ മനുഷ്യരോട്‌ പ്രതികാരം ചെയ്യും, ജിന്ന്‌ പെണ്‍കുട്ടികളുടെ മുഖം വലിച്ചുനീട്ടി വികൃതമാക്കി തോന്നിപ്പിച്ച്‌ വിവാഹം മുടക്കും, ഗര്‍ഭാശയങ്ങളില്‍ കയറിയിരുന്ന്‌ ഗര്‍ഭം മുടക്കും, സിറ്റൗട്ടുകളിലും മറ്റും വന്നിരുന്ന്‌ നമ്മുടെ വിവരങ്ങള്‍ ചോര്‍ത്തും, തന്റെ ഇഷ്‌ടക്കാര്‍ക്ക്‌ ആവശ്യമായ സഹായങ്ങളൊക്കെ നല്‍കും, നിമിഷനേരം കൊണ്ട്‌ ജര്‍മനിയില്‍ നിന്ന്‌ മരുന്നെത്തിക്കാനും ഭാരമുളള സാധനങ്ങള്‍ വഹിച്ച്‌ കൊണ്ടുവരാനും കഴിയും, വിഗ്രഹങ്ങളെ സംസാരിപ്പിക്കുകയും രക്തമൊലിപ്പിക്കുകയുമൊക്കെ ചെയ്യും തുടങ്ങിയ നൂറ്‌ കണക്കിന്‌ വികല വാദങ്ങള്‍ ഹദീസുകളും ആയത്തുകളുമൊക്കെ ദുര്‍വ്യാഖ്യാനം ചെയ്‌തു മുജാഹിദുകളെ പഠിപ്പിച്ചു കൊണ്ടിരുന്നു. എന്നാല്‍ 2002നു മുമ്പ് മുജാഹിദ് ആദ൪ശം സ്വീകരിച്ചവരില്‍ അധികവും ഈ വാദങ്ങളെ തള്ളിയെങ്കിലും, പ്രസ്ഥാന ചരിത്രം അറിയാത്ത പിള൪പ്പിന് ശേഷം മുജാഹിദുകളായ ചിലരെ ഈ ജിന്ന് കച്ചവടത്തില്‍ കൂടെ കൂട്ടാ൯ അവ൪ക്കു സാദിച്ചിട്ടുണ്ട് .

ജിന്ന്‌... എന്താണത്‌? മലക്ക്‌, മനുഷ്യന്‍, ജന്തുക്കള്‍ മുതലായ വര്‍ഗങ്ങളെപ്പോലെ അല്ലാഹു സൃഷ്‌ടിച്ച ഒരു ജീവിവംശം. മനുഷ്യരെപ്പോലെയും ജന്തുക്കളെപ്പോലെയുമുള്ള സൃഷ്‌ടികളല്ല. മാലാഖമാരെപ്പോലെ, നമ്മുടെ ദൃഷ്‌ടിക്ക്‌ ഗോചരമല്ലാത്ത സൃഷ്‌ടികള്‍. മലക്കുകളെക്കുറിച്ചെന്ന പോലെ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പറഞ്ഞ കാര്യങ്ങള്‍ക്കപ്പുറം നമുക്ക്‌ ഒന്നുമറിയാത്ത ഒരു ലോകമാണ്‌ ജിന്നുകളുടേത്‌. ഖുര്‍ആനും നബിചര്യയും പറഞ്ഞതിന്റെ രത്‌നച്ചുരുക്കമിതാണ്‌. മലക്ക്‌ പ്രകാശത്തില്‍ നിന്നും ജിന്ന്‌ തീജ്വാലയില്‍ നിന്നും മനുഷ്യന്‍ കളിമണ്ണില്‍ നിന്നും സൃഷ്‌ടിക്കപ്പെട്ടു. ജിന്നുകള്‍ക്ക്‌ മനുഷ്യരെപ്പോലെ നിയമങ്ങള്‍ ബാധകം. രക്ഷയ്‌ക്കും ശിക്ഷയ്‌ക്കും വിധേയം. വേദഗ്രന്ഥവും പ്രവാചകനും അവര്‍ക്കും ബാധകം. ഇബ്‌ലീസ്‌ ജിന്നുവര്‍ഗത്തില്‍ പെട്ടവനാണ്‌. അതിന്റെ സത്തയോ ഗുണവിശേഷണങ്ങളോ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പറഞ്ഞ കാര്യങ്ങള്‍ക്കപ്പുറം നമുക്കറിയില്ല. പദാര്‍ഥലോകത്തെ ജീവികളല്ലാത്തതിനാല്‍ ശാസ്‌ത്രത്തിനും ഗവേഷണത്തിനും `ജിന്ന്‌' വിഷയമാകുന്നില്ല. സ്വഹാബിമാര്‍ ആരും തന്നെ ഈ വിഷയത്തില്‍ ഏറെ സംശയങ്ങള്‍ ഉന്നയിച്ചിട്ടില്ല. പ്രവാചകന്‍ വിശദീകരിച്ചുമില്ല. ആയതിനാല്‍ അതിനപ്പുറം നമ്മളും ചര്‍ച്ച ചെയ്യേണ്ടതില്ല എന്നതാണ്‌ സച്ചരിതരായ മുന്‍ഗാമികളുടെ (സലഫ്‌) നിലപാട്‌.

`സലഫ്‌'ന്റെ ഈ നിലപാട്‌ ജനങ്ങളെ പഠിപ്പിച്ചവരാണ്‌ മുജാഹിദുകള്‍ അഥവാ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനം. ഇത്‌ പഠിപ്പിക്കേണ്ടി വന്ന ഒരു പശ്ചാത്തലമുണ്ട്‌. പ്രമാണങ്ങളെപ്പറ്റിയുള്ള അജ്ഞതയില്‍ ഇതര സമൂഹങ്ങളില്‍ നിന്ന്‌ വിശ്വാസവും ആചാരങ്ങളും കടന്നുകൂടി ഒരുതരം സാംസ്‌കാരിക കുഴമറിയില്‍ നടന്ന മുസ്‌ലിം സമൂഹം നിരവധി അന്ധവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്നു. കാളി, കൂളി, കുട്ടിച്ചാത്തന്‍, ഭൂതപ്രേത യക്ഷികള്‍ തുടങ്ങി നിരവധി അഭൗമ സാങ്കല്‌പിക സൃഷ്‌ടികളെ ഭയപ്പെട്ടും ആ ഭയാശങ്കകള്‍ നീക്കാനായി മന്ത്രതന്ത്ര ഏലസും ചരടും തേടി സിദ്ധ കോമരങ്ങളുടെയും ജ്യോത്സ്യ പുരോഹിതന്മാരുടെയും അടുക്കല്‍ ഭജനമിരിക്കുകയും ചെയ്‌തിരുന്നു. പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ കേരള മുസ്‌ലിംകളും ഈ വിശ്വാസങ്ങളെല്ലാം വച്ചുപുലര്‍ത്തിയിരുന്നു. അവയുടെ മുസ്‌ലിംപതിപ്പുകളായിരുന്നു ജിന്നും ചൈത്താനും. ജിന്ന്‌ കൂടലും ചെകുത്താന്‍ ബാധയും അടിച്ചിറക്കലും ഒഴിപ്പിക്കലും നിര്‍ബാധം സമൂഹത്തില്‍ നടമാടി. വിഭാഗീയതയോ വര്‍ഗീയതയോ ഇല്ലാതെ (!) ഭവനങ്ങളില്‍ ഹോമകുണ്ഡങ്ങള്‍ എരിഞ്ഞു. തങ്ങളും ബീവിയും സിദ്ധനും കോമരവും തെയ്യവും തിറയും ജാറവും എല്ലാം സജീവമായി നിലനിന്നിരുന്ന കാലം.

ഈ വിശ്വാസ സാംസ്‌കാരികാധപ്പതനത്തില്‍ നിന്ന്‌ പ്രമാണബദ്ധമായി മുസ്‌ലിംസമൂഹത്തെ രക്ഷിച്ചെടുത്ത്‌ വിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും പാതയിലേക്ക്‌ വഴിനടത്താന്‍ വേണ്ടിവന്ന യഥാര്‍ഥ ജിഹാദായിരുന്നു ഇസ്‌ലാഹീ പ്രവര്‍ത്തനം അഥവാ നവോത്ഥാനം. മലക്ക്‌, ജിന്ന്‌, ശൈത്വാന്‍ ഇവ എന്താണെന്നും വിശുദ്ധഖുര്‍ആന്‍ ഇവയെപ്പറ്റി പറഞ്ഞതെന്താണെന്നും അവയുമായി മനുഷ്യന്‍ ഏതു തരത്തില്‍ ബന്ധപ്പെടുന്നു എന്നും പ്രമാണങ്ങളില്‍ നിന്നുകൊണ്ട്‌ ഇസ്വ്‌ലാഹീ നായകന്മാര്‍ ജനങ്ങളെ പഠിപ്പിച്ചു. പതിറ്റാണ്ടുകളുടെ ശ്രമകരമായ പ്രവര്‍ത്തനത്തിന്റെ ഫലമായി മുസ്‌ലിം സാമാന്യജനം അന്ധവിശ്വാസങ്ങള്‍ (ഒട്ടൊക്കെ) കൈവെടിഞ്ഞു. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി അല്ലാഹു അല്ലാതെ യാതൊന്നിനെയും ഭയപ്പെടാനില്ലെന്നും യാതൊന്നില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാനില്ലെന്നുമുള്ള നിര്‍മലമായ തൗഹീദ്‌ ഉള്‍ക്കൊണ്ട ലക്ഷക്കണക്കിന്‌ മുവഹ്‌ഹിദുകള്‍ കേരളത്തിലുണ്ടായി. അവരുടെ `കാറ്റേറ്റവരില്‍' നിന്നു പോലും അന്ധവിശ്വാസം പടികടന്നു. തൗഹീദും പരലോക വിശ്വാസവുമായിരുന്നു അവരെ നയിച്ചത്‌. വിശുദ്ധ ഖുര്‍ആനും നബിചര്യയുമായിരുന്നു അവരുടെ ആയുധം. ഇതായിരുന്നു നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്‌. ആദര്‍ശ എതാരാളികള്‍ പോലും അംഗീകരിക്കുന്നു, യാഥാര്‍ഥ്യം.

ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ ഒരു നവോത്ഥാന നൂറ്റാണ്ടിലെ അന്ത്യദശകം കടന്നുപോയത്‌ സത്യവിശ്വാസിയെ കരയിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്‌തുകൊണ്ടാണ്‌. ഏതൊരു മിമ്പറില്‍ നിന്നാണോ അന്ധവിശ്വാസങ്ങള്‍ക്കെതിരെ തൗഹീദിന്റെ കിരണങ്ങള്‍ പ്രസരിച്ചത്‌, അതേ മിമ്പറില്‍ നിന്നുതന്നെ പഴയ അന്ധവിശ്വാസം അതേപടി പുനരവതരിക്കുന്ന ദു:ഖകരമായ കഥയാണ്‌ ഇസ്വ്‌ലാഹീ കേരളത്തിന്‌ പറയാനുള്ളത്‌. (വ്യക്തികളെയും പ്രദേശങ്ങളെയും പരാമര്‍ശിക്കുന്നില്ല) ജിന്ന്‌പേടി, സിഹ്‌റ്‌പേടി, ചൈത്താന്‍പേടി, അടിച്ചിറക്കല്‍ പ്രചോദനം, ശകുനപ്പിഴപ്പേടി എന്നിത്യാദിയെല്ലാം `മുജാഹിദു പണ്ഡിതന്‍'മാര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട്‌ മുവഹ്‌ഹിദുകളായ അന്ധവിശ്വാസികളെ വളര്‍ത്തിയെടുക്കാന്‍ ഈ നവ യാഥാസ്ഥിതികതയ്‌ക്കു കഴിഞ്ഞു. ജിന്ന്‌ വിവാദമായിരുന്നു ഇതിന്റെ ആണിക്കല്ല്‌.

മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ആരെയും വിളിച്ചുതേടാന്‍ പാടില്ല എന്ന്‌ ഒരു നൂറ്റാണ്ട്‌ പഠിപ്പിച്ചവരുടെ പിന്‍ഗാമികളില്‍ ഒരു പറ്റം അതിന്‌ പാഠഭേദം വരുത്തി. സൃഷ്‌ടികളുടെ കഴിവിന്‌ എന്നാക്കി. അഭൗതിക ലോകത്തെ ജിന്നിനെ പദാര്‍ഥ ലോകത്തേക്കാനയിച്ചു. അതിന്റെ കൂടെ കഴിഞ്ഞ നൂറ്റാണ്ടില്‍ കൈയൊഴിച്ച അന്ധവിശ്വാസങ്ങളെയും പുരനാനയിച്ചു. ഖുര്‍ആന്‍ ആശയങ്ങള്‍ പഠിപ്പിച്ചേടത്ത്‌ `മുജാഹിദുകള്‍' തന്നെ ഖുര്‍ആന്‍ തെറാപ്പി എന്ന പേരില്‍ ജിന്നിനെ അടിച്ചിറക്കല്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു! ചരിത്രം മാപ്പു നല്‌കാത്ത ഈ പാതകം കൈയും കെട്ടി നോക്കിനിന്ന ഒരു വിഭാഗം നേതാക്കന്മാര്‍ പ്രബുദ്ധരായ ഇസ്വ്‌ലാഹീ സമൂഹത്തെ നയിച്ചത്‌ വിപരീത ദിശയിലേക്കായിരുന്നു. അഥവാ നവോത്ഥാനത്തില്‍ നിന്നുള്ള തിരിഞ്ഞുനടത്തമാണ്‌ കഴിഞ്ഞ പത്തുവര്‍ഷം നാം കണ്ടത്‌. പത്തു വര്‍ഷം മുന്‍പ്‌ പ്രസ്ഥാനത്തിലുണ്ടായ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പില്‍ ആദര്‍ശപരമായ ഒരു ധ്രുവീകരണം അധികമാരും അറിഞ്ഞില്ല.

ശരിയായ തൗഹീദ്‌ പ്രബോധനം ചെയ്‌തിരുന്ന ഒരു പ്രസ്ഥാനത്തെ നിര്‍ദാക്ഷിണ്യം ഭിന്നിപ്പിക്കാന്‍ ശ്രമിച്ചവര്‍ അന്ധവിശ്വാസ പ്രചാരണങ്ങളുടെ പേരില്‍ വീണ്ടും പിളര്‍ന്നിരിക്കുന്നു. ഇല്ലാത്ത ആദര്‍ശവ്യതിയാനം ആരോപിച്ച്‌ ഐ എസ്‌ എമ്മിനെ പിരിച്ചുവിട്ട്‌ അഡ്‌ഹോക്ക്‌ കമ്മിറ്റിയുണ്ടാക്കുകയും അവരിലൂടെ ആദര്‍ശം വളര്‍ത്തുമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തവരാണിവര്‍. ഈ അഡ്‌ഹോക്കിലെ വൈ.പ്രസിഡന്റാണ്‌ ഇപ്പോള്‍ പുറത്താക്കപ്പെട്ട കെ കെ സക്കരിയ്യ. തൗഹീദ്‌ പ്രബോധനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി എന്ന ഒറ്റക്കാരണം പറഞ്ഞാണ്‌ ഇവര്‍ ഐ എസ്‌ എമ്മിനെതിരെ നടപടിയെടുത്തത്‌. എന്നാല്‍ ഇപ്പോഴോ? അന്നു തന്നെ ഭിന്നിപ്പുവിഭാഗത്തിനു വ്യതിയാനം നേരിട്ടിരുന്നു. ഇത്‌ മറച്ചുവെക്കാനാണ്‌ ഐ എസ്‌ എമ്മിനെതിരെ വ്യതിയാനാരോപണം നടത്തിയത്‌ എന്ന്‌ ഇപ്പോള്‍ വ്യക്തമായിരിക്കുന്നു.

അള്‍ട്രാ സലഫിസവുമായി നടക്കുന്ന സുബൈ൪ മങ്കടയുടെ അത്തിക്കാട്ടുകാരും ഭിന്നിപ്പിന്റെ വക്കിലാണിപ്പോള്‍. നേതാവിന്റെ ചെയ്‌തികളെ ചോദ്യം ചെയ്‌ത്‌ ചിലരൊക്കെ രംഗത്തുവന്നിട്ടുണ്ടെന്നാണ്‌ കേള്‍ക്കുന്നത്‌. ഒന്നുകില്‍ നേതാവ്‌ ഗവണ്‍മെന്റ്‌ ജോലി രാജിവെച്ച്‌ വല്ല ആടിനെയും മേയ്‌ച്ച്‌ വല്ല തെരുവു കച്ചവടവും നടത്തി ജീവിക്കണം. കച്ചവടം നടത്തലും സുന്നത്താണെന്നാണല്ലോ അനുയായികളെ പഠിപ്പിച്ചുവിട്ടത്‌. ഏതായാലും അത്തിക്കാട്ടെ ഇടയന്മാര്‍ നേതാവിനെ ചോദ്യം ചെയ്‌തു തുടങ്ങിയിരിക്കുന്നു.
സംഘടനയെ അധികാരത്തിന്നും സ്വാര്‍ത്ഥ താള്‍പര്യങ്ങള്‍ക്കും വേണ്ടി ദുര്‍വിനിയോഗം ചെയ്ത ഒരുപറ്റം കുബുദ്ധികളായ പണ്ഡിതര്‍ സത്യത്തെ മറച്ചുവെച്ച് പ്രജണ്ടമായ പ്രചാരണങ്ങള്‍ നടത്തുകയും, ചില൪ തങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങളില്‍ പോലും ഫത്‌വകള്‍ നല്‍കുകയും, യഥാര്‍ത്ഥ മുജാഹിദുകളെ വാര്‍ത്തെടുക്കാന്‍ രാപ്പകല്‍ പണി എടുക്കുന്ന പാവം പണ്ഡിതന്‍മാരുടെ ഇല്ലാത്ത ന്യുനതകള്‍ കെട്ടി ചമച്ച് നൂറു കണക്കിന്ന്‍ പേജുള്ള ബുക്കുകളാക്കി അറബി ശൈക്കന്‍മാര്‍ക്കു സമര്‍പ്പിക്കുകയും ചെയ്തിട്ട് ഇപ്പോള്‍ മിമ്പറുകളില്‍ നിന്നും മറ്റും വിളിച്ചു പറയുന്നു "കാലൂ സലാമ". ഇനി എന്തെല്ലാം കാണാനും   കേള്‍ക്കാനും കിടക്കുന്നു.
നവോത്ഥാനത്തിന്‍റെ നൂറ്റാണ്ടും, നവയാഥാസ്ഥിതികതയുടെ പതിറ്റാണ്ടും
ഐ.ഐ.സി കുവൈത്ത് സംഘടിപ്പിക്കുന്ന ആദര്‍ശ കാംപയിന്‍
 2012 October to December  www.iickuwait.com



   

Saturday, October 13, 2012

മലാല യൂസുഫും മര്‍വ ശര്‍ബിനിയും: സ്ത്രീ വിരുദ്ധതയുടെ രണ്ടു മുഖങ്ങള്‍


"ഇന്നലെ രാത്രി ഞാന്‍ മിലിട്ടറി ഹെലികോപ്ടറുകളും താലിബാന്‍ ഭാടന്മാരുമെള്ള ഉള്‍പ്പെടുന്ന ഒരു ഭീകര സ്വപ്നം കണ്ടു.സ്വാതില്‍ സൈനിക ഓപറേഷന്‍ തുടങ്ങിയത് മുതല്‍ ഇത്തരം ദുസ്വപ്നങ്ങള്‍ പതിവാണ്.ഉമ്മ എനിക്ക് പ്രാതല്‍ തന്നു,ഞാന്‍ സ്കൂളിലേക്ക് പോകുകയാണ്.സ്കൂളില്‍ പോകാന്‍ എനിക്ക് ഭയമാണ്.കാരണം,താലിബാന്‍ പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നതു വിലക്കിയിരിക്കുകയാണ്.എന്റെ ക്ലാസ്സിലെ 27 കുട്ടികളില്‍ 11 പേര്‍ മാത്രമേ വരാറുള്ളൂ.താലിബാന്റെ വിലക്കിനെ തുടര്‍ന്ന് കൊഴിഞ്ഞു പോക്ക് കൂടിയിരിക്കുകയാണ്.എന്റെ മൂന്നു കൂട്ടുകാരികള്‍ ഇതിനകം പെഷവാരിലേക്കും ലാഹോറിലേക്കും രാവല്പിണ്ടിയിലെക്കും താമസം മാറ്റി.സ്കൂളിലേക്കുള്ള വഴിയില്‍ ഒരാള്‍ പറയുന്നത് കേട്ടു :"നിന്നെ കൊല്ലും ഞാന്‍ ".ഞാന്‍ പെട്ടെന്ന് സ്ഥലം വിട്ടു.അയാള്‍ എന്നെ പിന്തുടരുന്നുണ്ടോ എന്ന് ഞാന്‍ തിരിഞ്ഞു നോക്കി.ഭാഗ്യം,അയാള്‍ ഫോണില്‍ മറ്റാരെയോ ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുകയാണ്.

ഇത് മലാല യൂസുഫ്‌ സായിയുടെ വാക്കുകള്‍ .കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്ന പാകിസ്ഥാനിലെ പതിനാലുകാരിയായ മലാല കഴിഞ്ഞ ജനുവരി മൂന്നിനു എഴുതിയ ബ്ലോഗിലെ വരികള്‍ .അതെഴുതിയപ്പോള്‍ ഒരു നാള്‍ ഈ ദുസ്വപ്നം തനിക്ക് വന്നു പെടുമെന്ന് അവള്‍ കരുതിയിരിക്കണം.പക്ഷെ,അത് ഇത്ര പെട്ടെന്നാവുമെന്നു അവള്‍ ഓര്‍ത്തു കാണില്ല.

പാകിസ്ഥാനിലെ സ്വാത്ത് ജില്ലയിലെ മിങ്കോര സ്വദേശിയായ ഈ പെന്‍കുട്ടി തന്റെ ബ്ലോഗില്‍ എഴുതിയ സ്കൂള്‍ കുറിപ്പുകളിലൂടെയാണ് ലോക ശ്രദ്ധ നേടിയത്.താലിബാന്‍ ഭരണം ചിറകുകള്‍ അരിഞ്ഞ ഒരു കൊച്ചു ശലഭാമായിരുന്നു അവള്‍ .അവളുടെ നിഷ്കളങ്ക ബാല്യത്തിന്റെ വേദന കലര്‍ന്ന കുറിപ്പുകള്‍ ബി ബി സി പ്രസിദ്ധീകരിച്ചതോടെയാണ് മലാല ലോക ശ്രദ്ധയില്‍ വരുന്നത്.താലിബാന്‍ ഭരണത്തില്‍  മതതീവ്രവാദികള്‍ അടിച്ചമര്‍ത്തുന്ന ആയിരക്കണക്കിന് പെണ്‍കുട്ടികളുടെ നൊമ്പരങ്ങളാണ് അവളിലൂടെ ലോകം വായിച്ചത്. താലിബാന്‍, സ്ത്രീകള്‍ക്ക് മാനുഷികമായ അവകാശങ്ങള്‍ പോലും നിഷേധിക്കുകയാണ്.സ്കൂളില്‍ പോകാനോ,പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാണോ,തൊഴില്‍ ചെയ്യാനോ താലിബാന്‍ കേന്ദ്രങ്ങളില്‍ സാധ്യമല്ലെന്ന് വാര്‍ത്തകള്‍ വ്യക്തമാക്കുന്നു.ഈ അവകാശ ലംഘനങ്ങള്‍ ലോക ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഈ കൊച്ചു പെണ്‍കുട്ടി ശ്രമിച്ചത്.പാക് ഭരണകൂടം മലാലയെ ആദരിക്കുകയും മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി ബഹുമതിപത്രം നല്‍കുകയും ചെയ്തിരുന്നു. സമാധാന പ്രവര്‍ത്തനത്തിനുള്ള ദേശീയ പുരസ്‌കാരം നല്‍കിയാണ് പാക് സര്‍ക്കാര്‍ മലാലയെ ആദരിച്ചത്.അന്ന് മുതല്‍ തന്നെ താലിബാന്‍ തീവ്രവാദികള്‍ അവളെ നോട്ടമിട്ടിരുന്നു.ഒടുവില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 9 നു സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അവളെ ബസ്സില്‍ നിന്ന് വലിച്ചു പുറത്തിട്ടു ഒരു താലിബാന്‍ തോക്കുധാരി കഴുത്തിനും തലയ്ക്കും വെടിയുതിര്‍ത്തു.ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലാല സുഖം പ്രാപിച്ചു വരുന്നതായാണ് വാര്‍ത്തകള്‍ .

സ്ത്രീകക്കെതിരെ താലിബാന്‍ നടത്തുന്ന ക്രൂരതകളുടെ കഥകള്‍ മുന്‍പും ലോക ശ്രദ്ധയില്‍ വന്നിട്ടുണ്ട്.അടിച്ചേല്‍പ്പിച്ച ഒരു വിവാഹ ബന്ധത്തില്‍ നിന്ന് ഒളിച്ചോടിയ ആയിഷ എന്ന പെണ്‍കുട്ടിയെ മൂക്കും ചെവികളും അരിഞ്ഞു കളഞ്ഞ,താലിബാന്‍തീവ്രതയുടെ മറ്റൊരു സംഭവം മറക്കാറായിട്ടില്ല.മൂക്കും ചെവികളും അരിയപ്പെട്ട ആ പെണ്‍കുട്ടിയുടെ ചിത്രം ടൈം മാസിക കവര്‍ ചിത്രമായി നല്‍കിയിരുന്നു.അതിനു ശേഷമാണ്,  ശൈശവ വിവാഹത്തിന്റെ ഇരയായ 15 കാരിയായ സഹാർ ഗുൾ  എന്ന അഫ്ഗാനി പെൺകുട്ടിയുടെ കഥ മാധ്യമങ്ങളില്‍ വന്നത്.ഇത്തരം സംഭവങ്ങള്‍ മത തീവ്രവാദം സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെ ഒട്ടും വക വെക്കുന്നില്ലെന്ന യാഥാര്‍ത്യത്തെയാണ് അടിവര ഇടുന്നത്.കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അന്താരാഷ്‌ട്ര സംഘടനകളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും താലിബാന്‍ കേന്ദ്രങ്ങളില്‍ നടപ്പാക്കുന്ന കാടന്‍ നടപടികളെ അപലപിച്ചിട്ടുണ്ട്.പാക്‌- -അഫ്ഘാന്‍ മേഖലകളില്‍ പല ഭാഗത്തും ഇപ്പോഴും ഗോത്ര സംസ്കാരവും അതനുസരിച്ചുള്ള നിയമങ്ങളുമാണ് നിലനില്‍ക്കുന്നത്.ഇത്തരം നിയമങ്ങള്‍ക്ക്,മതത്തിന്റെ മേല്‍വിലാസം നല്‍കാനാണ് ഗോത്ര നേതാക്കള്‍ ശ്രമിക്കാറുള്ളത്.ഫലത്തില്‍ ,താലിബാന്‍ നടത്തുന്ന അതിക്രമങ്ങള്‍ ഇസ്ലാമിന്റെ പേരില്‍ വരവ് ചേര്‍ക്കപ്പെടുകയും ചെയ്യുന്നു.സ്ത്രീകളെ നിരക്ഷതയില്‍ തളച്ചിടുന്നതും അവര്‍ക്ക് സാമൂഹ്യ-രാഷ്ട്രീയ പങ്കാളിത്തം നിഷേധിക്കുന്നതും ശൈശവ വിവാഹവും സ്ത്രീധനവുമടക്കമുള്ള ദുരാചാരങ്ങള്‍പ്രോത്സാഹിപ്പിക്കുന്നതും ഇസ്ലാമിന്റെ പേരില്‍ ന്യായീകരിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം കടുത്ത നിലപാടുകളെ തുറന്നെതിര്‍ക്കാന്‍ പുരോഗമന വാദികളായ മതപണ്ഡിതന്മാര്‍ മടിക്കരുത്.

യാഥാസ്ഥിതിക മതപണ്ഡിതന്മാരും മുല്ലമാരും സ്വീകരിക്കുന്ന സ്ത്രീ വിരുദ്ധ നിലപാടുകള്‍ ഇസ്ലാമിന്റെ യശസ്സിനാണ് പോറല്‍ ഏല്‍പ്പിക്കുന്നത്.കേരളത്തിലെ ചില യാഥാസ്ഥിതിക മതപണ്ഡിതന്മാര്‍,താലിബാനെ പോലെ കടുത്ത ഫത്‌വകള്‍ നല്കുന്നില്ലായിരിക്കാം.എന്നാല്‍ ,മനോഭാവത്തിന്റെയും നിലപാടിന്റെയും കാര്യത്തില്‍ അവര്‍ താലിബാനില്‍ നിന്നും വിദൂരമാണെന്നു കരുതിക്കൂടാ.സ്ത്രീകള്‍ പള്ളിയില്‍ പോകുന്നത് മുതല്‍ സാമൂഹ്യ,രാഷ്ട്രീയ രംഗങ്ങളില്‍ പങ്കാളികളാകുന്നത് വരെ അവര്‍ മതവിരോധമായി ഇന്നും കാണുന്നുണ്ട്.ഏറെ അതിശയകരമായ ഒരു കാര്യം,പുരോഗമന മുഖംമൂടിയുള്ള "നവോദ്ധാന അവകാശികള്‍ "(!) ഇക്കാര്യത്തില്‍ കടുത്ത യാഥാസ്ഥിതികമാണ് എന്നതാണ്.ഇത്തരം ആളുകല്‍ സ്ത്രീകളെ അടുക്കളയിലേക്കു തന്നെ തിരിച്ചയക്കുകയാണ്.കൈയും കാലും പോലും ഉറകളില്‍ പൊതിഞ്ഞല്ലാതെ പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ പ്രത്യക്ഷപ്പെട്ടു കൂടെന്നാണ് ഇവരുടെ നിയമം! മുഖത്താകട്ടെ,മൂടി നിര്‍ബന്ധവും!

മതത്തിന്റെ പേരിലുള്ള തീവ്രവാദം ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത് സാമ്രാജ്യത്വത്തെയാണ്.ബിന്‍ ലാദിന്‍ ആണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ദുഷ്ട ലക്ഷ്യങ്ങള്‍ ഒരുപരിധി വരെ പൂര്‍ത്തിയാക്കി കൊടുത്തത്.മതതീവ്രവാദം ഭീകരതയായി വളരുമെന്നും അത് ലോകത്തിനു ഭീഷണിയാണെന്നും അതിനാല്‍ "ഇസ്ലാമിക ഭീകരതയ്ക്കെതിരെ" ലോകം ഒന്നിക്കണമെന്നും പ്രഖ്യാപിച്ചാണല്ലോ,കഴിഞ്ഞ പതിറ്റാണ്ടിലെ യുദ്ധപരമ്പരയ്ക്ക് അമേരിക്ക സഖ്യകക്ഷികളെ ചേര്‍ത്തത്.സെപ്തംബര്‍ 11 ,വീണു കിട്ടിയ അവസരമായിരുന്നു അമേരിക്കയ്ക്ക്.അതിന്റെ പിന്‍ബലത്തില്‍ പശ്ചിമേഷ്യയിലെ തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈപ്പിടിയിലൊതുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.സത്യത്തില്‍ ,അഫ്ഗാനില്‍ അമേരിക്ക നടത്തിയ യുദ്ധത്തിനു കുറച്ചെങ്കിലും തദ്ദേശീയ പിന്തുണ കിട്ടിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി താലിബാനും അതിന്റെ തീവ്ര മത നിലപാടുകളും ആണെന്ന് ഉറപ്പിച്ചു പറയാം.താലിബാന്‍ ഭരണത്തില്‍ അഫ്ഗാനികള്‍ വിശിഷ്യ സ്ത്രീകള്‍ അത്രമേല്‍ ശ്വാസം മുട്ടിയിരുന്നു എന്ന് വേണം കരുതാന്‍. .. ഈ സാഹചര്യം മുതലെടുക്കാന്‍ അമേരിക്ക ശരിക്കും ഉത്സാഹിച്ചു.നേരത്തെ സൂചിപ്പിച്ച,താലിബാനികള്‍ ഒരു പെണ്‍കുട്ടിയുടെ മൂക്കും ചെവിയും ചെത്തിയ സംഭവത്തിന്‌ വന്‍ പ്രാധാന്യമാണ് പാശ്ചാത്യ മാധ്യമങ്ങള്‍ നല്‍കിയത്.ടൈം മാസിക മുഖചിത്രം അടക്കം,കവര്‍ സ്റ്റോറി ആക്കി.ഇന്റര്‍നെറ്റില്‍ പരതിയാല്‍ അഫ്ഗാനിലെ സ്ത്രീകളുടെ അവകാശ നിഷേധത്തിന്റെ നൂറു നൂറു കഥകള്‍ യൂട്യൂബിലും വിവിധ സൈറ്റുകളിലും കാണാം.അതില്‍ കുറെയേറെ അതിശയോക്തിപരവും പലതും അടിസ്ഥാന രഹിതവുമാണ്.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അവകാശ നിഷേധങ്ങള്‍ തുറന്നെതിര്‍ക്കപ്പെടണമെന്ന കാര്യത്തില്‍ സംശയമില്ല.അത് അഫ്ഗാനിസ്ഥാനിലായാലും പാകിസ്ഥാനിലായാലും ഇന്ത്യയില്‍ ആയാലും ശരി.അതേസമയം,ഇത്തരം സംഭവങ്ങളെ രാഷ്ട്രീയ ആയുധങ്ങള്‍ ആക്കുന്ന നിക്ഷിപ്ത താല്പര്യം തിരിച്ചറിയാനുള്ള വിവേകവും ലോകത്തിനു വേണം.എന്നാല്‍,പാശ്ചാത്യ കോര്‍പ്പറേറ്റ്‌ മാധ്യമങ്ങളില്‍ വരുന്ന,സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിച്ചുള്ള വാര്‍ത്തകളില്‍ പലപ്പോഴും അവരുടെ സാമ്രാജ്യ താല്‍പ്പര്യം നിഴലിക്കുന്നുണ്ട്.മതനേതൃത്വവും താലിബാനികളും സ്ത്രീകള്‍ക്ക് മേല്‍ മതചിഹ്നങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ലോക ശ്രദ്ധയില്‍ കൊണ്ട് വരികയും എതിര്‍ക്കുകയും ചെയ്യുന്നപോലെ തീവ്ര മതേതരവാദികള്‍ ,മതേതര തീവ്രവാദം സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെ പാശ്ചാത്യ മീഡിയ എതിര്‍ക്കാറില്ല.ഒരാള്‍ക്കിഷ്ടമില്ലാതെ,ഒരു വസ്ത്രധാരണ രീതി അടിച്ചേല്‍പ്പിക്കുന്നത് മനുഷ്യാവകാശ നിഷേധം ആണെന്ന പോലെ ഇഷ്ടമുള്ള രീതി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും മനുഷ്യാവകാശം തന്നെ ആണ്.

ഹിജാബ് ധരിച്ചതിന്റെ പേരില്‍ മര്‍വ ശര്‍ബിനി എന്ന ഈജിപ്ഷ്യന്‍ വനിതയെ ജര്‍മനിയിലെ ഒരു കോടതി മുറ്റത്ത്‌ വെച്ച് ഒരു ജര്‍മ്മന്‍ പൌരനായ റഷ്യന്‍ കുടിയേറ്റക്കാരന്‍ കുത്തികൊലപ്പെടുത്തിയ സംഭവം 2009 ലാണ് ഉണ്ടായത്.എന്നാല്‍,ശര്ബീനിക്ക് ,ഈ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയ മലാല യൂസുഫിനും  ആയിഷയ്ക്കും കിട്ടിയ സഹതാപം കിട്ടാതെ പോയത് എന്ത് കൊണ്ടാണ്? താലിബാന്‍ കൊലയാളിക്ക് ചാര്‍ത്തപ്പെടുന്ന ക്രൂര  പരിവേഷം ശര്ബീനിയുടെ കൊലയാളിക്ക് നല്കപ്പെടാഞ്ഞതെന്തു കൊണ്ട്? താലിബാന്‍ ഭരണകൂടം സ്ത്രീകള്‍ക്ക് മൂടുപടം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ഫാസിസം ആണെങ്കില്‍ ഫ്രാന്‍സില്‍ നിക്കോളാസ്‌ സര്‍ക്കോസി ശിരോവസ്ത്രം കുറ്റകരമാക്കുന്നതും ഫാസിസം തന്നെ അല്ലെ?

പറഞ്ഞു വരുന്നത്,മതതീവ്ര വാദികള്‍ നടപ്പാക്കുന്ന സ്ത്രീ വിരുദ്ധ-മനുഷ്യാവകാശ കൃത്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കണമെന്നല്ല.തീര്‍ച്ചയായും മതതീവ്രതയെ എതിര്‍ക്കുക തന്നെ വേണം.മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കുകയും അതിനു വേണ്ടി പോരാടുകയും വേണം.അതേസമയം,തീവ്രവാദത്തെ പര്‍വതീകരിച്ച് മുതലെടുക്കാനും ആരെയും അനുവദിക്കരുത്.മലാല യൂസുഫ്‌ ആശുപത്രിക്കിടക്കയില്‍ നിന്ന്  ലോകത്തോട് പറയുന്നത്,ലോകത്ത് സ്ത്രീ അനുഭവിക്കുന്ന ദൈന്യതയെ കുറിച്ചാണ്.പാകിസ്ഥാനില്‍ അവള്‍ക്കു ആ  അവസ്ഥ ഉണ്ടാക്കുന്നത്‌ താലിബാന്‍ ആണ്.അഫ്ഗാനിലും ഇറാഖിലും പക്ഷെ,കണ്ണീരില്‍ കഴിയുന്ന ലക്ഷക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും സൃഷ്ട്ടിച്ചത് അമേരിക്കയും സാമ്രാജ്യത്വ ശക്തികളുമാണ്.ഈ വസ്തുതകള്‍ നാം മറന്നു പോകരുത്.

Friday, October 12, 2012

ലോകത്തിന്റെ ഏതു കോണില്‍ നടക്കുന്ന ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങളെയും തല്ലിക്കെടുത്തുന്നതില്‍ ഇസ്‌ലാം വിരുദ്ധശക്തികള്‍ ജാഗരൂകരാണ് എന്ന യാഥാര്‍ഥ്യത്തെ മുന്നില്‍ വെച്ചുകൊണ്ടാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ പിളര്‍പ്പിനെയും നോക്കിക്കാണേണ്ടത്. പിളര്‍പ്പിന് കാരണമായ ദുരാരോപണങ്ങള്‍ ഉയര്‍ത്തുകയും അതിന് നെടുനായകത്വം വഹിക്കുകുയം ചെയ്ത സുബൈര്‍ മങ്കട, കെ കെ സക്കരിയ്യ സ്വലാഹി എന്നിവര്‍ ഉയര്‍ത്തിയ വാദങ്ങളും നിലപാടുകളും പലപ്പോഴും ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെതായിരുന്നില്ല. മറിച്ച് അത് ഈ നവോത്ഥാന ധാരയെ അങ്ങേയറ്റം ക്ഷീണിപ്പിക്കുന്നതായിരുന്നു.
ആദ്യത്തെയാള്‍ പ്രവാചക മാതൃകയെന്നാല്‍ ആടുവളര്‍ത്തലാണെന്ന് ധരിച്ചുവശായി എല്ലാവിധ സാമൂഹിക ബന്ധങ്ങളെയും അറുത്തുമാറ്റി കാടുകയറി. ചെറുതെങ്കിലും ഒരു അനുയായി വൃന്ദത്തെ അദ്ദേഹം വശത്താക്കി. രണ്ടാമത്തെയാള്‍ പ്രസ്ഥാനത്തിനകത്തുനിന്നുതന്നെ ശിര്‍ക്കിലേക്കും അധപ്പതനത്തിലേക്കും നയിക്കുന്ന വാദങ്ങള്‍ ഉയര്‍ത്തി വലിയൊരു വിഭാഗത്തെ സ്വാധീനിച്ചു. എപ്പോഴൊക്കെ പ്രസ്ഥാനത്തില്‍ ഐക്യശ്രമങ്ങളുണ്ടായോ അപ്പോഴൊക്കെ അതിന് തുരങ്കം വെച്ച ഇദ്ദേഹത്തിന്റെ നിലപാടുകളെ സംശയദൃഷ്ടിയോടെയായിരുന്നു വീക്ഷിക്കേണ്ടിയിരുന്നത്. ആദര്‍ശവിരുദ്ധ നിലപാടുകളുടെ പേരില്‍ എപ്പോഴൊക്കെ പ്രസ്ഥാനത്തില്‍ തന്റെ നിലനില്‍പ്പിന് ഭീഷണിയുണ്ടായോ അപ്പോഴെല്ലാം ഇയാള്‍ കരണം മറിഞ്ഞു. രണ്ടാമതൊരു പിളര്‍പ്പിന് കാഹളം മുഴക്കി പ്രസ്ഥാനത്തിന് പുറത്തുപോയ ഇദ്ദേഹവും അനുയായികളും ഉയര്‍ത്തിയ വാദങ്ങള്‍ എന്തുമാത്രം അപകടം സൃഷ്ടിക്കുന്നതായിരുന്നുവെന്ന് നൂറ്റാണ്ടു പിന്നിടുന്ന പ്രസ്ഥാനനേതൃത്വം നേരത്തെ തിരിച്ചറിയേണ്ടതായിരുന്നു.
തൗഹീദിന്റെ വ്യാഖ്യാനത്തെ അട്ടിമറിച്ച് അദൃശ്യ ശക്തികളായ ജിന്നിനെയും മലക്കിനെയും വിളിച്ചുതേടുന്നത് ശിര്‍ക്കല്ല എന്ന വാദമുയര്‍ത്തി. മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി സംവാദ വേദിയില്‍ സുന്നീ പണ്ഡിതന്മാര്‍ക്കിടയില്‍ തല താഴ്ത്തിയിരിക്കേണ്ട ഗതികേട് നമ്മുടെ മൗലവിമാര്‍ക്കുണ്ടായി. മനുഷ്യര്‍ക്കുണ്ടാവുന്ന മാനസികവും ശാരീരികവുമായ അസ്വാസ്ഥ്യങ്ങള്‍ ജിന്ന് ബാധയും പിശാച് ബാധയുമാണെന്ന് വിധിക്കപ്പെട്ടു. ഇസ്‌ലാഹീ കേരളത്തിന് അഭിമാനിക്കാന്‍ വക നല്‍കിയ സംഭാവനകളര്‍പ്പിച്ച പ്രദേശങ്ങളിലെ മുജാഹിദ് തറവാടുകളില്‍ ജിന്ന്  ചികിത്സകള്‍ അരങ്ങേറി. 21-ാം നൂറ്റാണ്ടില്‍ ഒരു സമൂഹത്തെ മുന്നോട്ട് നയിക്കേണ്ട പ്രസ്ഥാനത്തിലെ പുതുതലമുറക്കാരുടെയും പഴയ തലമുറക്കാരുടെയും ചര്‍ച്ച പ്രവാചകന് സിഹ്‌റ് ബാധിച്ചോ എന്നതിനെക്കുറിച്ചായി. ചില്ലിട്ട കാറില്‍ കറുത്ത പര്‍ദ ധരിച്ച് യാത്ര ചെയ്യുന്ന മുജാഹിദ് മങ്കമാര്‍ മുഖംമൂടികൂടി ധരിക്കേണ്ടതുണ്ടോ എന്നതിനെ സംബന്ധിച്ച് സംവാദങ്ങളുണ്ടായി. പുരുഷന്മാര്‍ക്ക് താടിവളര്‍ത്തല്‍ നിര്‍ബന്ധമാക്കപ്പെട്ടു. താടി വളര്‍ത്താത്തവനെ നമസ്‌കാരത്തില്‍ പിന്തുടരല്‍ നിഷിദ്ധമാക്കപ്പെട്ടു. മുട്ടോളം താടി വളര്‍ത്തിയ പുത്തന്‍കൂറ്റുകാരുടെ കുശുകുശുപ്പുകളും അന്തസ്സാരശൂന്യമായ ഭക്തിപ്രകടനങ്ങളും പള്ളിമൂലകളിലെ അരോചക കാഴ്ചകളായി. മുഷ്ടിചുരുട്ടിയും വിരലനക്കിയും പള്ളിയില്‍ നമസ്‌കരിക്കാന്‍ വന്ന സാധുക്കളുടെ നമസ്‌കാരത്തെ ഇവര്‍ ഫസാദാക്കി.
മുസ്‌ലിം ലോകത്തിന്റെ നാനാവിധമുള്ള പുരോഗതിയ്ക്കും സാധ്യമാകുംവിധം ഖുര്‍ആന്‍ നല്കുന്ന പ്രേരണകളെയും ആശയസൂചനകളെയും സംബന്ധിച്ച് സദുദ്ദേശ്യത്തോടെയുള്ള സ്വതന്ത്രവിചാരങ്ങളും ഗവേഷണങ്ങളും സമുദായത്തിന് പുരോഗതി നല്‍കിയിട്ടേയുള്ളൂ. വിശുദ്ധ വേദഗ്രന്ഥത്തിന്റെ അതുല്യവും ദൈവികവുമായ ഈ സവിശേഷതയെ തിരിച്ചറിഞ്ഞവരായിരുന്നു മുന്‍കാല പണ്ഡിതരും നവോത്ഥാന നായകരും. ഖുര്‍ആനിക പരിപ്രേക്ഷ്യത്തിലുള്ള നവോത്ഥാനത്തിന്റെ സമകാലിക വ്യാഖ്യാനങ്ങളെ പുച്ഛിച്ചുതള്ളുന്നുവെന്നതാണ് ഈ നവയാഥാസ്ഥിതികന്മാര്‍ ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം. ഒന്നും ചിന്തിക്കാന്‍ പാടില്ലായെന്നും തങ്ങളുടെ ശൈഖുമാര്‍ പറഞ്ഞതിനപ്പുറം പോകേണ്ടെന്നുമാണ് ഇവരുടെ തിട്ടൂരം. ഇവരുടെ ഊരയില്‍ കെട്ടിയ ചരടിന്റെ മറ്റേയറ്റം ആരുടെ കയ്യിലാണോ ആവോ? ഒരു പതിറ്റാണ്ടുമുമ്പ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ക്ക് വിധേയമായി ഈ പ്രസ്ഥാനത്തിന്റെ വേദികളില്‍നിന്നും പുറത്തുപോകേണ്ടിവന്ന നിസ്വാര്‍ഥരായ പണ്ഡിതന്മാരുടെയും പ്രവര്‍ത്തകരുടെയും ഗദ്ഗദം മേല്‌പോട്ടുയര്‍ന്ന് ഒരശനിപാതം പോലെ ആദര്‍ശവ്യതിയാനാരോപകര്‍ക്ക് തണലേകിയ കെ എന്‍ എം, എ പി പി വിഭാഗം നേതൃത്വത്തിനുമേല്‍ പതിച്ചിരിക്കുന്നു! ഇപ്പോഴവര്‍ ആരെയൊക്കെയാണ് പുറത്താക്കേണ്ടത് എന്ന ഗഹനമായ ചര്‍ച്ചയിലാണ്!!
പ്രപഞ്ചവികാസത്തിന്റെ ഗതിവേഗം കൂടുകയാണെന്ന് വെളിപ്പെടുത്തിയ നക്ഷത്ര വിസ്‌ഫോടന പഠനങ്ങള്‍ക്ക് 2011 ഒക്‌ടോബര്‍ മാസം ഊര്‍ജതന്ത്ര നൊബേല്‍ സമ്മാനം ലഭിക്കുകയുണ്ടായി. അമേരിക്കക്കാരായ സോള്‍പെള്‍മെട്ടര്‍, ആഡംറീസ്, ബ്രയാന്‍ഷ്മിറ്റ് എന്നിവരാണ് നോബല്‍ സമ്മാനത്തിനര്‍ഹമായത്. 1400 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്നുവെന്ന് പറയപ്പെടുന്ന മഹാവിസ്‌ഫോടനത്തിന്റെ പ്രത്യാഘാതമെന്നോണമാണ് പ്രപഞ്ചം വികസിക്കുന്നത് എന്നായിരുന്നു ഒരു നൂറ്റാണ്ടോളം ശാസ്ത്രലോകം കരുതിയിരുന്നത്. എന്നാല്‍ വികാസം കരുതപ്പെട്ടതിലും വേഗത്തിലാണെന്നും ഇത് തുടര്‍ന്നാല്‍ ലോകം വലിയൊരു മഞ്ഞുകട്ടയായിത്തീരുമെന്നും മറ്റുമാണ് ഇവരുടെ കണ്ടെത്തല്‍. ശാസ്ത്രലോകത്തിന് ഇന്നും അന്യമായ ഉമൃസ ഋിലൃഴ്യ (?)യാണത്രേ പ്രപഞ്ചവികാസത്തെ ത്വരിതപ്പെടുത്തുന്നത്.
ജീവന്റെ തുടിപ്പുതേടി നാസ അയച്ച പേടകം ക്യൂരിയോസിറ്റി ഇക്കഴിഞ്ഞ ആഗസ്തില്‍ ചൊവ്വയിലിറങ്ങി. 2011 നവംബര്‍ 26-നാണ് അമേരിക്കയിലെ ഫ്‌ളോറിയഡയില്‍ നന്നും ക്യൂരിയോസിറ്റി(ജിജ്ഞാസ) പറന്നുയര്‍ന്നത്. ദിവസത്തില്‍ ഏതാണ്ട് ഇരുപത്തിരണ്ടു ലക്ഷത്തി അറുപത്തി നാലായിരം കിലോമീറ്റര്‍ സ്പീഡില്‍ 56 കോടി 66 ലക്ഷം കിലോമീറ്റര്‍ ദൂരമാണ് പേടകം സഞ്ചരിച്ചത്. സുനിത വില്യംസ് വീണ്ടും ബഹിരാകാശത്ത് നടന്നതും ഈ മാസം തന്നെ.
യഥാര്‍ഥത്തില്‍ മുജാഹിദ് സെന്ററില്‍നിന്നും പുറത്തിറങ്ങുന്ന ചുണക്കുട്ടികള്‍ക്കായിരുന്നു നൊബേല്‍സമ്മാനം ലഭിക്കേണ്ടിയിരുന്നത്. ക്യൂരിയോസിറ്റി പറന്നുയരേണ്ടിയിരുന്നത് മുജാഹിദ് സെന്റര്‍ സ്ഥിതിചെയ്യുന്ന സി ഡി ടവറില്‍നിന്നായിരുന്നു. ഏറ്റവും ചുരുങ്ങിയത് പ്രപഞ്ചവികാസത്തെ സംബന്ധിച്ച ഖുര്‍ആനിലെ 51:47-ാം വചനവും ഭൂമുക്കുപുറത്തെ ജീവസാന്നിധ്യത്തെ സൂചിപ്പിക്കുന്ന 25:59-ാം വചനവും ഇ മെയിലായി അമേരിക്കന്‍ സായിപ്പന്മാര്‍ക്ക് അയച്ചുകൊടുക്കാനെങ്കിലും നമുക്ക് സാധിക്കേണ്ടിയിരുന്നു. നവോത്ഥാനത്തിന്റെ രണ്ടാമത്തെ നൂറ്റാണ്ടിലെങ്കിലും നമുക്കതിന് കഴിയുമോ ചങ്ങാതിമാരെ? ഇനിയെങ്കിലും തെറ്റ് തിരുത്താന്‍ തയ്യാറായാല്‍ നന്ന്.
നവോത്ഥാനത്തിന്റെ ഒന്നാം നൂറ്റാണ്ട് ആഘോഷിക്കാന്‍ കൊട്ടും കുരവയുമായി നിരത്തിലിറങ്ങാന്‍ പോകുന്നവരെ, ഇത്തരം അസാധ്യവും ഭ്രാന്തവുമായ അപരചിന്തകള്‍ നിങ്ങള്‍ക്ക് അലോസരമുണ്ടാക്കിയെങ്കില്‍ പൊറുത്തു മാപ്പാക്കണം.

-

Saturday, October 6, 2012


മദ്യത്തിനെതിരെ ഹൈക്കോടതി ശക്തമായ ഇടപെടല്‍ ആണ് നടത്തിയത്.എന്ത് കുടിക്കണം എന്ന് ജനങ്ങള്‍ തീരുമാനിക്കും എന്നാ എക്സൈസ്‌ മന്ത്രിയുടെ വിടുവായത്തത്തെ കോടതി നേരിട്ടു."മദ്യാസക്തിക്കെതിരെ" മാര്‍ക്സിസ്റ്റു വിദ്യാര്‍ഥി,യുവജന,വനിതാ സംഘടനകള്‍ പ്രചാരണം ആരംഭിച്ചിരിക്കുന്നു.മദ്യം വിതയ്ക്കുന്ന അപായങ്ങള്‍ ബോധവല്‍ക്കരിക്കാന്‍ ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്തുണ്ട്. കള്ള് നിരോധിക്കണമെന്ന ആവശ്യം മുസ്ലിം ലീഗും യൂത്ത്‌ ലീഗും ഉയര്‍ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍,മദ്യ രഹിത കേരളം എന്ന ആശയം ഉയര്‍ത്തി ഒരു ജനകീയ സമര മുന്നേറ്റം ആവശ്യമാണ്‌. .കക്ഷി രാഷ്ട്രീയ താല്പര്യങ്ങള്‍ ഇത്തരം ജനകീയ മുന്നേറ്റങ്ങളെ പുറകോട്ടടിപ്പിക്കാതിരിക്കട

Friday, October 5, 2012

നിങ്ങളില്‍ ഉത്തമ്മന്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ് (നബിവചനം)

ഐ ഐ സി 

വെളിച്ചം രണ്ടാം ഘട്ട പരീക്ഷ 
പാഠ ഭാഗവും ചോദ്യവും അറ്റാച്ച് ചെയ്തിട്ടുണ്ട് 

അവസാന ദിവസം ഒക്ടോബര്‍ 31 

2 attachments Scan and download all attachments

No. 02 - سورة البقرة من 142 الى 252.pdf
6447K View as HTML Scan and download

IIC Velicham Question - 2.pdf
304K View as HTML Scan and download